Monday, June 28, 2010

കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കാറില്ല!


തീപിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും! കാരണം മറ്റൊന്നുമല്ല, അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌.

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌? പുറകിലെ കാഴ്‌ചകള്‍ കാണാന്‍! പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌. സഹിക്കാവുന്നത്ര ജീവിതദുഖങ്ങള്‍ സഹിച്ചവരാണ്‌ തിരുനബി(സ)യുടെ ആദ്യകാല സ്വഹാബികള്‍. പിന്നീടവര്‍ക്ക്‌ മെച്ചപ്പെട്ട അവസ്ഥ അല്ലാഹു നല്‌കി. എന്നിട്ടിങ്ങനെ ഉണര്‍ത്തി:


``അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവരാരോ, അവര്‍ക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും. എന്നാല്‍ പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്‌തവരത്രെ അവര്‍.'' (16:41,42)

സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍ കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌ വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌ നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചില ഭാരങ്ങള്‍ കരുണാവാരിധിയായ അല്ലാഹു നല്‌കുന്നുവെന്നേയുള്ളൂ! ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ. യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. യഅ്‌ഖൂബ്‌ നബി(അ) മക്കളോട്‌ സംസാരിക്കുന്നത്‌ ഈ യാഥാര്‍ഥ്യബോധത്തോടെയാണ്‌:

``എന്റെ മക്കളേ, അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. വിധിയുടെ തീരുമാനം അല്ലാഹുവിനു മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‌പിച്ചിരിക്കുന്നു.'' (12:67)
നമുക്ക്‌ അനിഷ്‌ടകരമാണെങ്കിലും ചിലതെല്ലാം അല്ലാഹു നമ്മെ അനുഭവിപ്പിച്ചുകൊണ്ടിരിക്കും. ഇഷ്‌ടകരമെങ്കിലും ചിലതൊന്നും തരാതെയുമിരിക്കും. കയ്‌പും ചവര്‍പ്പുമുള്ള പല മരുന്നുകളും അനിഷ്‌ടത്തോടെയാണെങ്കിലും ഉപയോഗിക്കുന്നവരാണല്ലോ നാം. അതുകൊണ്ട്‌ രോഗം മാറുമെങ്കില്‍ നാമതിന്‌ തയ്യാറാണ്‌! ശക്തിയും മൂര്‍ച്ചയുമുള്ള കത്തി ചോദിച്ച്‌ കുട്ടി എത്ര കരഞ്ഞാലും നാമത്‌ കൊടുക്കാറില്ല.
കാരണം, അത്‌ അപകടമാണെന്ന്‌ നമുക്കേ അറിയൂ. നമ്മുടെ കാര്യത്തിലുള്ള
അല്ലാഹുവിന്റെ തീരുമാനങ്ങളും ഇങ്ങനെയൊക്കെയാണ്‌.

കയ്‌പുള്ളതാണെങ്കിലും ചിലതൊക്കെ തരും, ഇഷ്‌ടമുള്ളതാണെങ്കിലും ചിലതൊന്നും തരില്ല. അയ്യൂബ്‌ നബി(അ)യുടെ ചരിത്രം ബൈബിളില്‍ വിശദമായുണ്ട്‌. ഏഴായിരം ആടുകളും അഞ്ഞൂറു കാളകളും അഞ്ഞൂറ്‌ പെണ്‍കഴുതകളും ധാരാളം ദാസീദാസന്മാരും ഉണ്ടായിരുന്ന വലിയ സമ്പന്നന്‍. മക്കളും ആടുമാടുകളും അപഹരിക്കപ്പെട്ടു. കൊടുങ്കാറ്റടിച്ച്‌ വീടും കുടുംബവും നഷ്‌ടപ്പെട്ടു. ഈ വാര്‍ത്തയറിഞ്ഞ അയ്യൂബ്‌ (അയ്യൂബ്‌ നബി) തല മുണ്ഡനം ചെയ്‌ത്‌ പ്രാര്‍ഥിച്ചത്‌ ഇങ്ങനെ: അമ്മയുടെ ഉദരത്തില്‍ നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായി തന്നെ പിന്‍വാങ്ങും. ദൈവം തന്നു, ദൈവം എടുത്തു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ.'' (ഈയോബ്‌ 23-24)

അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ കൈവിടാതിരുന്ന അയ്യൂബ്‌ നബിയുടെ സംഭവകഥ പറഞ്ഞശേഷം അല്ലാഹു പറയുന്നതിങ്ങനെ: ``അപ്പോള്‍ അദ്ദേഹത്തിന്‌ നാം ഉത്തരം നല്‌കുകയും അദ്ദേഹത്തിന്‌ നേരിട്ട കഷ്‌ടപ്പാട്‌ നാം അകറ്റിക്കളയുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അത്രയും പേരെ വേറെയും നാം നല്‌കുകയും ചെയ്‌തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യമാണത്‌....'' (21:83,84) ``തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു, നല്ല ദാസന്‍!'' (38:43)
സംതൃപ്‌തവും സന്തുഷ്‌ടവുമായ ഹൃദയം കൈവരാനുള്ള മാര്‍ഗങ്ങള്‍:

l നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക.
l അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല്‍ വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌
അധ്വാനിക്കുകയും ചെയ്യുക.
l പരാതികളില്ലാതെ ജീവിക്കുക. വികലമായ മനസ്സ്‌ രൂപപ്പെടാതിരിക്കാനുള്ള വഴിയാണത്‌.
l നിസ്സാരമെന്ന്‌ തോന്നുന്ന അനുഗ്രഹങ്ങള്‍ക്കു മുകളില്‍ അല്ലാഹുവിനെ ധാരാളമായി സ്‌തുതിക്കുക.
നമ്മോട്‌ ഏറ്റവും സ്‌നേഹമുള്ളത്‌ അല്ലാഹുവിന്നാണ്‌. വിശദമാക്കാനാവാത്ത അത്രയും വിശാലമായ സ്‌നേഹം! എല്ലാ വാതിലുകളും അടക്കപ്പെട്ടതായി തോന്നുമ്പോള്‍ അവന്‍ നമുക്കു വേണ്ടി ഒരു ജനല്‍ തുറന്നുവെച്ചിരിക്കും. അടക്കപ്പെട്ട വാതിലില്‍ തുടര്‍ച്ചയായി മുട്ടി വിഷമിക്കേണ്ടതില്ല. തുറന്നുകിടക്കുന്ന ജനലില്‍ കൂടി രക്ഷപ്പെടുക!
``ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ, അവര്‍ക്കൊരു പോംവഴി അവന്‍ നല്‌കും.'' (65:2)

പ്രത്യാശയുടെ ചിറകാണ്‌ അല്ലാഹുവിലുള്ള വിശ്വാസം. ആ ചിറകുമായി പ്രതിസന്ധികള്‍ക്കു മേല്‍ പറന്നുയരുക! കത്തിയാളുന്ന പ്രയാസങ്ങള്‍ക്കിടയില്‍ കരുത്ത്‌ കൈവരിക്കുന്ന കളിമണ്‍ പാത്രങ്ങളാകാന്‍ അപ്പോള്‍ നമുക്കും സാധിക്കും. റോസാ ചെടികള്‍ക്കൊപ്പം നില്‍ക്കുന്ന മുള്ളുകളെയല്ല, മുള്ളുകള്‍ക്കു മുകളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന റോസാപ്പൂവിനെ കണ്ണുനിറയെ കാണുക; ഹായ്‌ എന്തു രസം!!


കടപ്പാട്:
തര്‍ബിയ : അബ്ദുല്‍ വദൂദ്
ശബാബ് വാരിക

2 comments:

Noushad Vadakkel said...

നമുക്ക്‌ അനിഷ്‌ടകരമാണെങ്കിലും ചിലതെല്ലാം അല്ലാഹു നമ്മെ അനുഭവിപ്പിച്ചുകൊണ്ടിരിക്കും. ഇഷ്‌ടകരമെങ്കിലും ചിലതൊന്നും തരാതെയുമിരിക്കും. കയ്‌പും ചവര്‍പ്പുമുള്ള പല മരുന്നുകളും അനിഷ്‌ടത്തോടെയാണെങ്കിലും ഉപയോഗിക്കുന്നവരാണല്ലോ നാം. അതുകൊണ്ട്‌ രോഗം മാറുമെങ്കില്‍ നാമതിന്‌ തയ്യാറാണ്‌! ശക്തിയും മൂര്‍ച്ചയുമുള്ള കത്തി ചോദിച്ച്‌ കുട്ടി എത്ര കരഞ്ഞാലും നാമത്‌ കൊടുക്കാറില്ല.
കാരണം, അത്‌ അപകടമാണെന്ന്‌ നമുക്കേ അറിയൂ. നമ്മുടെ കാര്യത്തിലുള്ള
അല്ലാഹുവിന്റെ തീരുമാനങ്ങളും ഇങ്ങനെയൊക്കെയാണ്‌.
'jazakallaah khair'......

MT Manaf said...

"It is curious that physical courage should be so common in the world and moral courage so rare". Mark Twain.
Only faith can provide it!

Post a Comment