Tuesday, December 25, 2012

പൊരുതുക തന്നെ ജീവിതം

അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന് അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക. അറിവില്ലാത്തവനും തനിക്ക് അറിവില്ല എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ പിന്തുടരുക.


ജീവിത സമരങ്ങള്‍ക്കിടയില്‍ മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.

ഓരോ ചെറിയ മണല്‍ത്തരിക്കുപിമ്പിലും അറിയപ്പെടാത്ത എത്രയോ സൗരയൂഥങ്ങളുടെ പ്രപഞ്ച സാന്നിദ്ധ്യമുണ്ടാകാമെന്ന് ഒരിക്കല്‍ ഒരു കവി പാടിയിട്ടുണ്ട്. 'പരോപകാരമേ പുണ്യ'മെന്നതായിരുന്നു ഒരിക്കല്‍ നമ്മുടെ പൊതുവായ കാഴ്ചപ്പാട്. സാമൂഹിക ജീവിതത്തിനിടെ പലതരത്തില്‍പ്പെട്ട ആള്‍ക്കാരുമായി നമുക്ക് ഇടപെടേണ്ടി വരുന്നുണ്ട്. അതില്‍ പലരോടും നാം പലതരത്തില്‍ കടപ്പെട്ടിട്ടുമുണ്ടാവാം. പരസ്​പരം ഉപകരിക്കുന്നതിലൂടെയാണ് സമൂഹം സമൃദ്ധി നേടുന്നത്. ഒട്ടും സ്വാര്‍ത്ഥതയില്ലാതെ ചെയ്യുന്ന ഉപകാരങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെയെങ്കിലും ഒരു നല്ല പ്രതികരണം ഉണ്ടാകാതെ വരില്ല.

Tuesday, January 24, 2012

തിരിച്ചു വരവ്‌



...ഷോണിന് വീണ്ടും സംസാരിക്കാനോ നടക്കാനോ സാധിക്കുമോ എന്നതില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷെ കുടുംബത്തിനും ഇന്റലിനും അദ്ദേഹം മടങ്ങി വരേണ്ടത് ഒരുപോലെ പ്രധാനമായിരുന്നു. ഷോണിന് സംഭവിച്ചതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിന് മുമ്പ് ഇന്റല്‍ അദ്ദേഹത്തിന്റെ കുടുബത്തോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍, മക്കളായ റെയ്ച്ചലും ബ്രിജിഡും ഇതില്‍ നിന്നും ഇന്റലിനെ വിലക്കി. പത്രക്കുറിപ്പ് ഷോണ്‍ തന്നെ തയ്യാറാക്കി നല്‍കുമെന്ന് ഷോണിന്റെ കുടുംബം കമ്പനിയെ അറിയിച്ചു.

ഷോണിനുണ്ടായ അപകടം മക്കളെ തളര്‍ത്താതെ നോക്കേണ്ടത് തന്റെ കടമയാണെന്ന് മാര്‍ഗ്രറ്റിന് നന്നായി അറിയാമായിരുന്നു. ഷോണ്‍ ചെറിയ കുട്ടിയല്ലെന്നും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാമെന്നും മാര്‍ഗ്രറ്റ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. പത്രക്കുറിപ്പില്‍ മൈനര്‍ സ്‌ട്രോക്ക് എന്നോ സ്‌ട്രോക്ക് എന്നോ എഴുതേണ്ടത് എന്ന ചോദ്യത്തിന് സ്‌ട്രോക്ക് എന്നു തന്നെയെഴുതാന്‍ ഷോണ്‍ നിര്‍ബന്ധം പിടിച്ചു. ആസ്പത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന മക്കളുടെ അഭിപ്രായത്തെയും അദ്ദേഹം എതിര്‍ത്തു. താന്‍ മടങ്ങി വരുമെന്നത് തന്റെ കണ്ണുകളില്‍ പ്രകടമാണെന്നും സുഹൃത്തുക്കള്‍ക്ക് അത് ആശ്വാസമേകുമെന്നും ഷോണ്‍ കരുതി.

''തകര്‍ക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല''


 

''തകര്‍ക്കാം; പക്ഷെ തോല്‍പ്പിക്കാനാവില്ല'' വിശ്വപ്രസിദ്ധ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ്‌വേയുടെ 'ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ' (കിഴവനും കടലും) എന്ന നോവല്‍ നല്‍കുന്ന സന്ദേശം ഇതാണ്. സാന്റിയാഗോ എന്ന കിഴവനായ മുക്കുവന്റെ മത്സ്യത്തിനായുള്ള പോരാട്ടമാണ് നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 84 ദിവസങ്ങള്‍ മത്സ്യത്തിനായി കടലിനോടും സ്രാവുകളോടും, വിമര്‍ശകരോടും സാന്റിയോഗോ നടത്തുന്ന യുദ്ധം, പ്രതിസന്ധികളില്‍ തളരാത്ത മനുഷ്യന്റെ ധീരമുഖമാണ് പരിചയപ്പെടുത്തുന്നത്. ഇതുപോലുള്ള മഹാന്‍മാരായ ഒട്ടനവധി പേരെ നമുക്കിന്ന് കാണാം. ചിലര്‍ പ്രയത്‌നത്തില്‍ വിജയിക്കുന്നു; ചിലര്‍ അനശ്വരമായ ഓര്‍മയാവുന്നു. മറ്റു ചിലരുടെ തളരാത്ത പോരാട്ടങ്ങള്‍ തുടര്‍ന്നും നമ്മെ വിസ്മയിപ്പിക്കുന്നു. അതിലൊരാളെന്ന് വേണം ഇന്റലിന്റെ ചൈനാ വിഭാഗം ചെയര്‍മാന്‍ ഷോണ്‍ മലോണിയെ വിശേഷിപ്പിക്കാന്‍.

Saturday, October 15, 2011

നല്ലതേ വരൂ,

``നല്ലതേ വരൂ, എല്ലാം നല്ലതിനാവും'' എന്ന വാക്ക്‌ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കാണ്‌. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലും തീര്‍ത്തും പരാജിതമായ സന്ദര്‍ഭങ്ങളിലും ഇങ്ങനെ പറയാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണ്‌. നഷ്‌ടങ്ങളുടെയും വിരഹങ്ങളുടെയും കണ്ണീരിന്റെയും നടുവിലും `നല്ലതേ വരൂ' എന്നു പറയേണ്ടവരാണ്‌ നമ്മള്‍. എല്ലാം വരുത്തുന്നവനെപ്പറ്റിയുള്ള ശരിയായ അറിവില്‍ നിന്നാണ്‌ അവന്‍ വരുത്തുന്നതെല്ലാം നല്ലതേ ആയിത്തീരുവെന്ന ദൃഢനിശ്ചയത്തിലേക്ക്‌ നമ്മെയെത്തിക്കുന്നത്‌. കാരുണ്യവാന്മാരില്‍ വെച്ചേറ്റവും വലിയ കാരുണ്യവാന്‍ (അര്‍ഹമുര്‍റഹിം) തീരുമാനിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമെല്ലാം അത്യുദാരമായ ആ കാരുണ്യത്തിന്റെ ഭാഗം മാത്രമല്ലേ ആകൂ?

നമ്മള്‍ മോഹിക്കുന്നിടത്തല്ല പലപ്പോഴും നമ്മളാരും എത്തിച്ചേരുന്നത്‌. എത്തിച്ചേര്‍ന്നിടത്തെ മോഹിപ്പിക്കുന്നിടത്താണ്‌ നാം വിജയിക്കേണ്ടത്‌. ഓരോ ദിവസവും അവസാനത്തെ ദിവസമെന്ന പോലെ ജീവിക്കേണ്ടവരാണ്‌ നമ്മള്‍. അഥവാ അത്ര ഫലപ്രദവും അത്രതന്നെ ആസ്വാദനത്തോടെയുമുള്ള ജീവിതം. തീര്‍ച്ചയായും ഒരു ദിവസം ആ ധാരണ ശരിയയിത്തീരും.

Wednesday, November 24, 2010

തോല്‍ക്കാനായ് ജനിച്ചവന്‍

വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.
 സ്റ്റീവ് ജോബ്സ്                                                                                                                                       ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.
''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.'                                

കടപ്പാട്:                                                                                                                                                                                                                                                          
STANFORD University ( English Version)
മാതൃഭൂമി ബുക്ക്സ്  (മലയാളം രൂപാന്തരം)
പ്രസ്തുത പ്രഭാഷണത്തിന്റെ വീഡിയോ ഇവിടെ ക്ലിക്കിയാല്‍ ലഭിക്കും

Monday, June 28, 2010

കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കാറില്ല!


തീപിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും! കാരണം മറ്റൊന്നുമല്ല, അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌.

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌? പുറകിലെ കാഴ്‌ചകള്‍ കാണാന്‍! പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌. സഹിക്കാവുന്നത്ര ജീവിതദുഖങ്ങള്‍ സഹിച്ചവരാണ്‌ തിരുനബി(സ)യുടെ ആദ്യകാല സ്വഹാബികള്‍. പിന്നീടവര്‍ക്ക്‌ മെച്ചപ്പെട്ട അവസ്ഥ അല്ലാഹു നല്‌കി. എന്നിട്ടിങ്ങനെ ഉണര്‍ത്തി:

Sunday, May 23, 2010

മനശ്ശാന്തിയുടെ ആകാശം തേടി


ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി, തന്റെ കലാസൃഷ്ടികള്‍ പരിപൂര്‍ണതയിലെത്തണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ള ആളായിരുന്നു.  ഈ ശാഠ്യം അദ്ദേഹത്തിന്റെ മനോനില തെറ്റിക്കുന്ന വിധം വഷളായി.  ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി. സദാ ടെന്‍ഷന്‍ കീഴടക്കിയ ഡിസ്നി, ഒരു മനോരോഗിയായി മാറി തുടങ്ങിയിരുന്നു.  പരിപ്പൂര്‍ണ്ണ വിശ്രമം കൊണ്ടേ സാധാരണ നില കൈവരിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ വിധിച്ചു.  

വൈകിയാണങ്കിലും, തന്റെ മാനസിക ദൗര്‍ബല്യം തിരിച്ചറിഞ്ഞ ഡിസ്നി തുടര്‍ന്ന് ജീവിതത്തിലും മനോവ്യാപരങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.  അതോടെ കൂടുതല്‍ മാനസികോല്ലാസം വീണ്ടെടുത്ത് തന്റെ കാര്‍ട്ടൂണുകള്‍ ചലച്ചിത്രമാക്കി.  അതാണ് ലോകത്തെ ഒരു വലിയ ചലച്ചിത്ര പ്രസ്ഥാനമായി ഉയര്‍ന്നത്.  

ഡിസ്നിയുടെ ജീവിചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചത്,  മാനസിക സമ്മര്‍ദം നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നതിന്റെ ഒരുദാഹരണം ചൂണ്ടിക്കാട്ടാനാണ്.  ആധുനിക മനുഷ്യന്‍ അതിഭീകരമാം വിധത്തില്‍ ടെന്‍ഷനുകളുടെ തടവറയില്‍ വെന്തുനീറികൊണ്ടിരിക്കുകയാണ്.  വീട്ടിലും വിദ്യാലയങ്ങളിലും ഓഫീസിലും ആശുപത്രിയിലും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാനസിക സമ്മര്‍ദം നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.  ഡിസ്നിയേ പോലെ അതു തിരിച്ചറിഞ്ഞ് സ്വയം ചിക്ത്സിക്കാന്‍ ഭൂരിപക്ഷവും അപകടകരമായ വഴികളില്‍ അകപ്പെടുകയോ അനേകം മനോ-ശാരീരിക രോഗങ്ങളുടെ  ഇരകളായിത്തീരുകയോ ചെയ്യുന്നു.